ಭಾನುವಾರ, ಜನವರಿ 02, 2011

ഗള്‍ഫുകാരന്റെ കാല്‍ തല്ലിയൊടിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍

ആദൂര്‍: ആദൂര്‍ പാണ്ടി മല്ലംപാറയിലെ ഗള്‍ഫുകാരനായ മാധവനെ(48) മരത്തില്‍ കെട്ടിയിട്ട് കാല്‍ തല്ലിയോടിച്ച കേസില്‍ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട അഞ്ചുപേരെ ആദൂര്‍ സി.ഐ. കെ.വി. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തു.
ചിറ്റാരിക്കല്‍ അറക്കത്തട്ടിലെ ദിനേശ് മാത്യു(30), നര്‍ക്കിലക്കാട് കോട്ടമലയിലെ അജി മോഹന്‍ എന്ന ഫല്‍ഗു(26), ചിറ്റാരിക്കല്‍ അറക്കത്തട്ടിലെ ബിനോയ് അഗസ്റ്റിന്‍(30), ചിറ്റാരിക്കല്‍ വെള്ളടുക്കയിലെ അനീഷ് ബാബു(25) അടൂരിലെ അശോകന്‍(31) എന്നിവരെയാണ് പോലീസ് ഞായറാഴ്ച അറസ്‌ററ് ചെയ്തത്. അടൂര്‍ പാണ്ടി മല്ലംപാറയിലെ ബാലകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. ബാലകൃഷ്ണന്റെ ജേഷ്ടന്‍ പ്രഭാകരന്റെ സുഹൃത്തും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ശ്രീധരന്‍, അടൂര്‍ പള്ളങ്കോട്ടെ മുജീബ് എന്നിവരാണ് കൂട്ടു പ്രതികള്‍. ബാലകൃഷ്ണന്‍ ഗള്‍ഫിലും മറ്റു മൂന്ന് പ്രതികള്‍ കര്‍ണ്ണാടകയിലും ഒളിവില്‍ കഴിയുകയാണ്.
ഗള്‍ഫിലുള്ള ബാലകൃഷ്ണനും കാല്‍ തല്ലിയൊടിക്കപ്പെട്ട മാധവനും തമ്മില്‍ ഗള്‍ഫില്‍ വെച്ച് ചില പണമിടപാട് നടന്നിരുന്നു. ലക്ഷങ്ങള്‍ ബാലകൃഷ്ണന്‍ മാധവന് നല്‍കാനുണ്ടായിരുന്നു. കിട്ടാനുള്ള പണം ബാലകൃഷ്ണനോട് ചോദിച്ചപ്പോള്‍ നാട്ടില്‍ ചെന്നാല്‍ സഹോദരന്‍ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. നാട്ടിലെ സഹോദരന്റെതാണെന്ന് പറഞ്ഞ് ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ദിനേശ് മാത്യുവിന്റെ നമ്പറാണ് നല്‍കിയിരുന്നത്. നാട്ടിലെത്തിയ മാധവന്‍ ദിനേശ് മാത്യുവിനെ ബന്ധപ്പെട്ടപ്പോള്‍ ഡിസംബര്‍ 19ന് പണം നല്‍കാമെന്നായിരുന്നു അറിയിച്ചത്. ഇതിനിടയില്‍ ഗള്‍ഫിലുള്ള ബാലകൃഷ്ണന്‍ ഫോണിലൂടെ മുന്നു ലക്ഷം രൂപയ്ക്ക് മാധവന്റെ കാല്‍ തല്ലിയൊടിക്കാന്‍ ജേഷ്ടന്‍ പ്രഭാകരനും സുഹൃത്ത് ശ്രീധരനും മുജീബും വഴി ക്വട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നു.
മല്ലംപാറയില്‍ മരക്കച്ചവടം നടത്തുന്ന പ്രഭാകരനും ശ്രീധരനും ഇവരെ മരക്കച്ചവടത്തിന് സഹായിക്കാന്‍ എത്താറുള്ള സംഘത്തെയാണ് ക്വട്ടേഷന്‍ ഏല്‍പിച്ചത്. നാല്‍പതിനായിരം രൂപ വീതമാണ് ക്വട്ടേഷന്‍ സംഘത്തിലെ ഓരോര്‍ത്തര്‍ക്കും നല്‍കാമെന്നേറ്റത്. ഒരു ജീപ്പിലും പിക്കപ്പ് വാനുമായാണ് ക്വട്ടേഷന്‍ സംഘം മാധവനെ പണത്തിനായി മല്ലംപാറയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ആദ്യം പടുപ്പിലേക്ക് വരാന്‍ ആവശ്യപ്പെടുകയും പുന്നീട് മല്ലംപാറയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ മാധവനോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഓട്ടോ റിക്ഷയില്‍ മല്ലംപാറയിലെത്തിയ മാധവനെ അനുനയിപ്പിച്ച് ആളോഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയി ഇരു കാലുകളും ഇരുമ്പ് വടി, മരവടി തുടങ്ങിയവ ഉപയോഗിച്ച് കാല്‍ മുട്ടിന് താഴെയായി അടിച്ച് തകര്‍ക്കുകയായിരുന്നു.
മൂന്ന് മാസത്തേക്ക് മാധവന്‍ തിരിച്ച് ള്‍ഫിലേക്ക് വരാത്ത വിധം കാല്‍ തല്ലിയൊടിക്കാനാണ് ബാലകൃഷ്ണന്‍ ക്വട്ട്വേഷന്‍ സംഘത്തോടാവശ്യപ്പെട്ടത്. പ്രതികളെ കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിരുന്നില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ദിനേശ് മാത്യുവിന്റെ മൊബൈല്‍ നമ്പര്‍ കണ്ടുപിടിച്ച് പോലീസ് പിടികൂടിയത്. ദിനേശ് മാത്യുവിനെ പിടികൂടിയതോടെയാണ് ക്വട്ടേഷന്‍ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികളെയെല്ലാം ചിറ്റാരിക്കലില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. മൂന്ന് മാസത്തേക്ക് മാധവന്‍ തിരിച്ച് വരാതിരുന്നാല്‍ വിസ ക്യാന്‍സലാകുമെന്നാണ് ബാലകൃഷ്ണന്‍ പറഞ്ഞതെന്ന് ദിനേശ് മാത്യു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വധ ശ്രമം, മരം കള്ളക്കടത്ത്, പശു മോശണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതി ശ്രീധരനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. കര്‍ണ്ണാടകയിലേക്ക് കടന്ന ബാലകൃഷണന്റെ സഹോദരന്‍ പ്രഭാകരനുള്‍പ്പടെയുള്ള മറ്റു പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കാല്‍ തല്ലിയൊടിക്കപ്പെട്ട മാധവന്‍ മുന്‍ എം.എല്‍.എ പി. രാഘവന്റെ അടുത്ത ബന്ധുവാണ്. ഏറെ കോലിളക്കം സൃഷ്ടിച്ച കേസാണ് ഇത്. പ്രതികളില്‍ പലരും സി.പി.എം. പ്രവര്‍ത്തകര്‍ തന്നെയാണ്. പ്രതികളെ പിടികൂടിയ സംഘത്തില്‍ ആദൂര്‍ എസ്.ഐ. സുബാഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ നാരായണന്‍, ബാലകൃഷ്ണന്‍. പോലീസ് കോണ്‍സ്റ്റബിള്‍മാരായ ഉണ്ണികൃഷ്ണന്‍, അശോകന്‍ എന്നിവരും ഉണ്ടായിരുന്നു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ