ಸೋಮವಾರ, ಡಿಸೆಂಬರ್ 06, 2010

മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന് സൂഫിയയുടെ നിവേദനം



Abdul Nasser Madani
കൊച്ചി: ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനുനേരെ കര്‍ണാടക സര്‍ക്കാര്‍ തുടരുന്ന മനുഷ്യാവകാശലംഘനങ്ങളില്‍ ഇടപെടണമെന്നും മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി.ബാലകൃഷണന് ഭാര്യ സൂഫിയ നിവേദനം നല്‍കി.
എറണാകുളം ഗസ്റ്റ് ഹൗസില്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ ഭാരവാഹികള്‍ക്കൊപ്പം ചെയര്‍മാനെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാനായ തന്റെ ഭര്‍ത്താവ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന കര്‍ണാടക പൊലീസിന്റെ ആരോപണം അസത്യമാണ്.
ബംഗളൂരു സ്‌ഫോടനവുമായി അദ്ദേഹത്തിന് ഒരു ബന്ധവുമില്ല. കള്ളമൊഴികളും ഇല്ലാക്കഥകളും മെനഞ്ഞുണ്ടാക്കി ബംഗളൂരു സ്‌ഫോടനക്കേസില്‍ അന്യായമായി പ്രതിചേര്‍ത്തിരിക്കുകയായിരുന്നു. ബാഹ്യ പ്രേരണ മൂലം വ്യക്തമായ തെളിവില്ലാതെയാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയെ 31 ാം പ്രതിയാക്കിയിരിക്കുന്നത്്. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ശേഷം ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുകയും അവിടുത്തെ സിറ്റി പൊലീസ് കമീഷണര്‍ അത് നിഷേധിക്കുകയും ചെയ്തിരുന്നു.
നിരവധി വന്‍ കേസുകളില്‍ പ്രതികളായ പാകിസ്താന്‍ കാരുള്‍പ്പെടെ അന്യ രാജ്യക്കാരായ തടവുകാര്‍ കഴിയുന്ന ജയിലാണിത്.
എന്നാല്‍, മഅ്ദനിക്ക് മാത്രം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ കാമറയും ശക്തമായ തെളിച്ചമുള്ള ലൈറ്റും ഘടിപ്പിച്ച് ഉറക്കം പോലും നഷ്ടപ്പെടുത്തുന്ന സാഹചര്യമാണുള്ളത്. ജയില്‍ ജീവിതം ശോച്യമാണെന്നും ഇത് തുടര്‍ന്നാല്‍ മരണത്തിന് തന്നെ കാരണമാകുമെന്നും അദ്ദേഹത്തിന്റെ ജീവിതം അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ആശങ്കയുണ്ടെന്നും നിവേദനത്തില്‍ സൂഫിയ ചൂണ്ടിക്കാട്ടി.
വിഷം നല്‍കി ക്രമേണ കൊലപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്നുപോലും ആശങ്കയുണ്ട്. നിരവധി രോഗങ്ങളുള്ള അദ്ദേഹത്തിന് വേണ്ട ചികില്‍സ ലഭിക്കുന്നില്ലെന്ന് ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായതായി നിവേദക സംഘത്തിലുണ്ടായിരുന്ന ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനോട് പറഞ്ഞു.
മഅ്ദനിയുടെ മക്കളായ ഉമര്‍ മുഖ്താര്‍,സലാഹുദ്ദീന്‍ അയ്യൂബി,ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ ഷഹീര്‍ മൗലവി, കണ്‍വീനര്‍ മുഹമ്മദ് റജീബ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ