ಸೋಮವಾರ, ಫೆಬ್ರವರಿ 07, 2011

പള്ളിയും മദ്‌റസയും എന്ന് തുറക്കുമെന്നറിയാതെ മാറാട്ടുകാര്‍


കോഴിക്കോട്: ഒരു കലാപവും കലുഷിതമാക്കാത്തതായിരുന്നു ആ തീരം. ഹിന്ദുവും മുസല്‍മാനും ഒരേ സ്വപ്‌നവുമായി ഉണരുകയും ഉറങ്ങുകയും ചെയ്ത പ്രദേശം. കലാപകാലം ആ പെരുമയ്ക്ക് ചില നൊമ്പരങ്ങള്‍ ഏല്‍പ്പിച്ചെങ്കിലും പ്രദേശത്തെ പ്രധാന ആരാധനാലയമായ മാറാട് കൈതവളപ്പ് ഫാറൂഖ് പള്ളിയിലേക്ക് അത്തരം തീക്കാറ്റുകളൊന്നും എത്തിയിരുന്നില്ല.  2003 മെയിലെ രണ്ടാം മാറാട് കലാപം നടന്നശേഷവും നാലു മാസത്തോളം വിശ്വാസികള്‍ പ്രാര്‍ഥനയ്‌ക്കെത്തിയ പള്ളി പിന്നീട് യാതൊരു പ്രകോപനവുമില്ലാതെ ജില്ലാ ഭരണാധികാരികള്‍ അടച്ചുപൂട്ടുകയായിരുന്നുവെന്ന് മഹല്ല് അംഗവും മല്‍സ്യത്തൊഴിലാളിയുമായ എര്‍ജുവിന്റകത്ത് ലത്തീഫ് ഓര്‍ക്കുന്നു.  പള്ളിപരിസരത്തുള്ള ഒരാളുടെ പേരും കലാപത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. പള്ളി പ്രവര്‍ത്തിച്ചിരുന്ന നാളുകളില്‍ പുത്തന്‍പീടിയേക്കല്‍ അബ്ദുല്ലക്കുട്ടിയായിരുന്നു പള്ളി ഇമാം.കലാപത്തിനു മുമ്പു കൈതവളപ്പ് ഫാറൂഖ് പള്ളിയും സമീപത്തെ അധികൃതര്‍ സീല്‍ ചെയ്ത ഹിദായത്തുല്‍ സിബിയാന്‍ മദ്‌റസയും ഉള്‍പ്പെടുത്തി പുതിയൊരു മഹല്‍ രൂപീകരിക്കാന്‍ നീക്കം നടന്നിരുന്നു. കലാപത്തോടെ ഈ നീക്കം പാളി. പള്ളിയും മദ്‌റസയും എട്ടുവര്‍ഷമായി അടഞ്ഞുകിടക്കുകയാണ്.  ഇതു തുറക്കാനായി നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിക്കാരും മുട്ടാത്ത വാതിലുകളില്ല. ജില്ലക്കാരനായ മന്ത്രി കരീമിനെയും ആഭ്യന്തരമന്ത്രി കോടിയേരിയെയും കമ്മിറ്റി നേതാക്കള്‍ കണ്ടിട്ടും ഒന്നും സംഭവിച്ചില്ല. കല്യാണവും മരണവുമെല്ലാം ഉണ്ടാവുമ്പോള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ റവന്യൂ അധികൃതരില്‍ നിന്ന് അനുമതി വാങ്ങണം. നേരത്തേ പോയി പള്ളിയും ഹൗളും വൃത്തിയാക്കിയാണ് പ്രദേശവാസികള്‍ ഇവിടെ നമസ്‌കാരം നടത്തുന്നതെന്നും ലത്തീഫ് പറഞ്ഞു.  മദ്‌റസയും അകാരണമായി പള്ളിക്കൊപ്പം അടച്ചുപൂട്ടിയതോടെ മദ്‌റസയില്‍ പോവുന്ന കുട്ടികളാണ് ദുരിതത്തിലായിരിക്കുന്നതെന്ന് ലത്തീഫിന്റെ ഭാര്യ അധികാരിവീട്ടില്‍ സൗജത്ത് പറഞ്ഞു. മദ്‌റസ അടച്ചതോടെ ഒന്നുരണ്ടു കിലോമീറ്റര്‍ കിഴക്കുള്ള മദ്‌റസയെയാണ് കുട്ടികള്‍ ആശ്രയിക്കുന്നത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ വ്യത്യസ്ത സമയക്രമത്തിലാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. രാവിലെ ആറുമണിയുടെ ക്ലാസിലെത്താന്‍ കുട്ടികള്‍ നേരത്തേ എഴുന്നേറ്റു നടക്കണം. നായയും കുറുക്കനും ഭീഷണിയായതിനാല്‍ പലരും കുട്ടികളെ അയക്കാന്‍ മടിക്കുകയാണ്. ഓരോ ക്ലാസിലും 25ഉം 30ഉം കുട്ടികളുടെ സ്ഥാനത്ത് 70ഉം 75ഉം കുട്ടികളാണ് ഓത്തുപഠിക്കുന്നത്. ഇതു പഠനനിലവാരത്തെ പാടേ താറുമാറാക്കിയതായും സൗജത്ത് പറഞ്ഞു. കലാപം മാറാടിനു പഴങ്കഥയായിട്ടും അകല്‍ച്ചയുടെയും അവിശ്വാസത്തിന്റെയും നാളുകളെ ഏറെ ദൂരേക്ക് പ്രദേശവാസികള്‍ ആട്ടിയകറ്റിയിട്ടും കലാപം അവശേഷിപ്പിച്ച ഇത്തരം പ്രശ്‌നങ്ങള്‍ക്ക് അറുതിയാവാത്ത സങ്കടമേ തങ്ങളെ അലട്ടാറുള്ളൂവെന്ന് മറ്റൊരു വീട്ടമ്മയായ സമീറ പറഞ്ഞു. ലാപവുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ പഞ്ചായത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയപ്പോള്‍ കൈതവളപ്പിനെയും രാജീവ് കോളനിയെയും ഒഴിവാക്കിയിരുന്നുവെന്ന് മാറാട് പള്ളി മദ്‌റസാ സംരക്ഷണസമിതി ചെയര്‍മാന്‍ മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ