ಬುಧವಾರ, ಡಿಸೆಂಬರ್ 22, 2010

മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിയേക്കും

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി പരിഗണിക്കുന്നത് വൈകാന്‍ സാധ്യത. മഅ്ദനിയുടെ ജാമ്യാപേക്ഷയിലുള്ള കൂടുതല്‍ വാദം ശീതകാല അവധിക്ക് ശേഷം മാത്രമേ നടക്കൂ എന്നാണ് സൂചന. ജാമ്യാപേക്ഷയില്‍ തടസ്സവാദം ഉന്നയിക്കാനുള്ള സമയം കഴിഞ്ഞിട്ടും പ്രോസിക്യൂഷന്‍ ഇത് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് അറിയുന്നു.
Abdul Nasar Madani മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിയേക്കും  ഡിസംബര്‍ 13നാണ് മഅ്ദനിക്ക് വേണ്ടി ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡിസംബര്‍ 15ന് കേസ് പരിഗണിച്ച ഹൈകോടതി ജഡ്ജി ജസ്റ്റിസ് എന്‍. ആനന്ദ് തടസ്സവാദം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് ഒരാഴ്ച സമയം അനുവദിക്കുകയായിരുന്നു. സമയപരിധി പൂര്‍ത്തിയായ ബുധനാഴ്ച വൈകുന്നേരം വരെ ഹൈകോടതിയില്‍ തടസ്സവാദം സമര്‍പ്പിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രോസിക്യൂഷന്‍ തടസ്സവാദം സമര്‍പ്പിച്ചിട്ടില്ലെന്നും വാദം വൈകാനാണ് സാധ്യതയെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ. പി. ഉസ്മാന്‍ പറഞ്ഞു.
കോടതി അവധിയായതിനാലാണ് പ്രോസിക്യൂഷന്‍ തടസ്സവാദം സമര്‍പ്പിക്കാതിരുന്നതെന്നാണ് സൂചന. ജാമ്യാപേക്ഷയില്‍ വാദം വ്യാഴാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ജനുവരി മൂന്നിനാണ് ശീതകാല അവധി കഴിഞ്ഞ് കോടതി പ്രവര്‍ത്തനം ആരംഭിക്കുക.ബംഗളൂരു സ്‌ഫോടനക്കേസില്‍ തന്നെ ഉള്‍പ്പെടുത്തുന്നതിന് മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഅ്ദനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ആഗസ്റ്റ് 17ന് അറസ്റ്റിലായ മഅ്ദനിയെ നാല് മാസത്തോളം ചോദ്യം ചെയ്തിട്ടും സ്‌ഫോടനക്കേസില്‍ മഅ്ദനിക്കെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് വിചാരണ കോടതിക്ക് കൈമാറിയതിനാല്‍ കൂടുതല്‍ അന്വേഷണത്തിനോ ചോദ്യം ചെയ്യുന്നതിനോ മഅ്ദനിയെ കസ്റ്റഡിയില്‍ വെക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മഅ്ദനിയുടെ ജാമ്യപേക്ഷ സെപ്റ്റംബര്‍ 13ന് ബംഗളൂരു അഞ്ചാം അതിവേഗ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഡിസംബര്‍ മൂന്നിനാണ് ബംഗളൂരു ഒന്നാം അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സ്‌ഫോടനക്കേസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് കൈമാറിയത്.
2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന കേസില്‍ പി.ഡി.പി ചെയര്‍മാനായ മഅ്ദനിയെ 31ാം പ്രതിയായാണ് പൊലീസ് പട്ടിക തയാറാക്കിയിരിക്കുന്നത്. മൂന്ന് മാസത്തിലധികമായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് മഅ്ദനി.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ