ಗುರುವಾರ, ಡಿಸೆಂಬರ್ 16, 2010

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. അഹ്‌മദ്‌ അന്തരിച്ചു

കാസര്‍കോട്‌: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഉത്തരദേശം പത്രാധിപരുമായ കെ.എം. അഹ്‌മദ്‌(62) അന്തരിച്ചു. മംഗലാപുരം എ.ജെ. ആശുപത്രിയില്‍ വ്യാഴാഴ്‌ച്ച വൈകിട്ട്‌ 4.30 മണിയോടെയാണ്‌ അന്ത്യമുണ്ടായത്‌. ബുധനാഴ്‌ച്ച ഉച്ചയോടെയാണ്‌ ശ്വസതടസ്സം മൂലം അഹ്‌മദിനെ കാസര്‍കോട്‌ കിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ബുധനാഴ്‌ച്ച വൈകിട്ടോടെയാണ്‌ മംഗലാപുരം ആശുപത്രിയിലേക്ക്‌ മാറ്റിയത്‌. അടുത്തിടെയാണ്‌ അദ്ദേഹം മാതൃഭൂമിയില്‍ നിന്നും വിരമിച്ചത്‌. കാസര്‍കോട്‌ സാഹിത്യവേദി പ്രസിഡണ്ട്‌ കൂടിയാണ്‌. കാസര്‍കോട്‌ ജില്ലയിലെ മാധ്യമ രംഗത്ത്‌ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു അദ്ദേഹം.
മാതൃഭൂമിയില്‍ ഏതാണ്ട്‌ 30 വര്‍ഷത്തിലധികം കാസര്‍കോട്‌ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിരുന്നു. മാധ്യമരംഗത്തും, സാംസ്‌ക്കാരിക രംഗത്തും, ഒട്ടേറെ സുഹൃദ്‌വലയമുണ്ടായിരുന്നു. മാതൃഭൂമിയില്‍ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്ന ‘ചന്ദ്രഗിരിക്കരയില്‍’ എന്ന പംക്തിയിലൂടെ കെ.എം. അഹ്‌മദ്‌ കാസര്‍കോട്‌ ജില്ലയുടെ ഒട്ടേറെ വികസന ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്‌. മരണവിവരമറിഞ്ഞ്‌ നിരവധിപേര്‍ മംഗലാപുരത്തെത്തിയിട്ടുണ്ട്‌. ബി.എം. സുഹറയാണ്‌ ഭാര്യ. ഉത്തരദേശം ഡയറക്ടര്‍ മുജീബ്‌ റഹ്മാന്‍ മകനാണ്‌. മകള്‍ ഷെമീമ. മരുമക്കള്‍: നഫീസത്ത്‌ ഷിഫാനി, അഷ്‌റഫ്‌ അബ്ദുല്ല.
കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബില്‍ വൈകിട്ട്‌ 5.30 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വെക്കും. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. .

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ